Thursday, November 5, 2009

നിഴലില്ലാമരം

നിഴലില്ലാമരം
നീ കണ്ടിട്ടുണ്ടോ???
വിടര്‍ന്ന ശാഖകളില്‍
കറുത്ത സ്നേഹം,
വേരുകളൊട്ടുമില്ല;
എങ്കിലും ചേക്കാറാന്‍
‍കൊതിതോന്നും...കൂടു കൂട്ടുമ്പോള്‍
ഇല പൊഴിയും...
പിന്നെ;
ജീവന്‍ തുടിക്കുമ്പോള്‍
ഉച്ചവെയിലില്‍
‍വെന്തുരുകും!
കണ്ടിട്ടുണ്ടോ നീ
നിഴലില്ലാമരം???
(കാമ്പില്ലാത്ത സ്നേഹത്തിനു പുറകേപോയി ജീവിതം നഷ്ടമാകുന്നവര്‍ക്ക്)

എന്റെ മരണം

മനം മടുത്ത ഇന്നലെ
എന്റെ മരണം ഞാന്‍ കണ്ടു....
മോഹങ്ങളടുക്കിവെച്ച്
ഇഷ്ടങ്ങള്‍ കോരിയൊഴിച്ച്
അവരാച്ചിത ആളിക്കത്തിച്ചു...
ഇനി...
ചിതയിലെ കനല്‍ കെടുമ്പോള്‍,
ഓര്‍മ്മകള്‍ മായുമ്പോള്‍...
ഈ ഭസ്മം നീ നിന്റെ തിരുനെറ്റിയില്‍
അണിയുക;
ഒരു സത്യത്തിന്റെ തിരുശേഷിപ്പായി...
ജന്മാന്തരങ്ങളിലെ കര്‍മ്മദോഷങ്ങള്‍ ഒഴിയട്ടെ,
ഒന്നൊന്നായി...

ഇല്ലാത്ത പച്ചയെ കുറിച്ച്.....

മരുഭൂമിയില്‍ ഉരുകുമ്പോള്‍
‍ഈ തണുപ്പ് നീയോര്‍ത്തു...
ഒരിക്കലിഷ്ടമില്ലാതിരുന്ന
ഈ തണുപ്പിനെ മതിയാവോളം
ആശ്ളേഷിക്കാന്‍ നീ ആഗ്രഹിച്ചു....
എന്റെ തണുപ്പിഷ്ടമല്ലെന്ന്
കരുതി;
അപ്പോഴേക്കും ഞാനൊരു മരു-
ഭൂമിയായി തീര്‍ന്നിരുന്നു...
ഇനിയൊരു മരുപ്പച്ച;
അതെവിടെയാണ്?
എന്നിലോ...? അതോ നിന്നിലോ?..

Wednesday, November 4, 2009

സത്യമില്ല !! സത്യം

അവളുടെ കീറപുസ്തകത്തിന്റെ
പതിനെട്ടാം പേജില്‍ ഇങ്ങനെഎഴുതിയിരുന്നു
" എന്റെ സ്വപ്നങ്ങള്‍ക്ക്കാശിതുമ്പയുടെ മണമായിരുന്നു."
കാശിതുമ്പ മൂക്കോടുചേര്‍ത്ത് പിടിച്ചുസ്വയം ചോദിച്ചു,
ഇതെന്ത് മണം???
(അവള്‍ക്കറിയാവുന്ന പലതും എനിക്കറിയില്ലെന്നു കരുതി ആശ്വസിച്ചു.)
കരിയിലകള്‍ പാദങ്ങളെ ഇക്കിളിയാക്കിയെന്നും
ഇലഞ്ഞിപൂമാല മുഖത്തോടു ചേര്‍ത്തു
പിടിച്ച്പാതിരാവില്‍ കരയാറുണ്ടെന്നും
വായിച്ചപ്പോള്‍അറിയാതെ ചിരി പൊട്ടി...
(വട്ട് "അല്ലാതെന്ത്?)
വേലിപ്പടര്‍പ്പിലെ അഭിസാരികയാണുഭ്രാന്തന്‍ പൂവെന്നും :; അത് വിഷമയമെന്നുംഎഴുതി കണ്ടപ്പോള്‍
എനിക്കൊന്നും മനസിലായില്ല.
(ശരിക്കും ഭ്രന്തന്‍ പൂവ് ആരാണ്??
സത്യമില്ലെന്നും; എല്ലാം നുണയാണെന്നും
എഴുതിയ ഇരുപതാം പേജ് കീറിമുറിക്കാന്‍
തോന്നിയെനിക്ക്...
പക്ഷെ.... ഇരുപത്തൊന്നാം പേജില്‍ ചോര പൊടിയുന്ന
അവളുടെ മനസ്സു കണ്ടപ്പോള്‍
അറിയാതെ പറഞ്ഞുപോയി " സത്യമില്ലാ; സത്യം"!!

തീര്‍ത്ഥാടകന്റെ മനസ്സ്

ഇഷ്ടമുള്ളവരുടെ മുഖം
മായ്ക്കാന്‍ ശ്രമിക്കും....
അടച്ച താളുകള്‍ കാറ്റുവന്നു തുറന്നിടും.
തിരിഞ്ഞു നോക്കാതെ തിരഞ്ഞു നോക്കും.
രുദ്രാക്ഷത്തില്‍ വിരലുകള്‍ അമരുമ്പോള്‍
മന്ത്രത്തിന്റെ താളം തെറ്റും.
കണ്ണടച്ചിരുട്ടാക്കും, വെളിച്ചത്തിനു വേണ്ടി..
ഒടുവില്‍ തീര്‍ത്ഥാടനം പൊളിയാണെന്നറിഞ്ഞ്
അവന്റെ തീര്‍ത്ഥാടനം അഭിനയമാകും.

ഭ്രാന്തന്‍ ചിന്തകള്‍

ചിന്തകള്‍ തുടുത്ത് തുടുത്ത്
ചുമന്നു പഴുത്തപ്പോള്‍
അതിനു പേരുവീണു
വിഷാദം .
തൊടാനറച്ചപ്പോള്‍
വിശ്വാസം നഷ്ടമായപ്പോള്‍
‍അഴുക്കുകള്‍ കഴുകി കഴുകി
കളയാന്‍ ശ്രമിച്ചപ്പോള്‍,
അത് ഭയമായി...
വെറും ഫോബിയ...
കരഞ്ഞ് കരഞ്ഞ് ...
ചിരിച്ചര്‍ത്തുല്ലസിച്ച് ,
ഇരുട്ടിന്റെ തണുപ്പില്‍ ലയിച്ചപ്പോള്‍...
അതിനും പേരുവീണു
ഉന്മാദം!!